പിറവം.... ജനുവരി 15 ഇന്ന് പാലിയേറ്റീവ് കെയർ ദിനം; വീടുക്കളിൽ ചെന്ന് ശുശ്രൂഷിക്കാൻ സി പി ഐ എം. അത്യാവശ്യ മരുന്നുകളുമായി വണ്ടി വീടുകളിൽ എത്തും. ഇതിനായി വണ്ടി ഒരിങ്ങി കഴിഞ്ഞു.അടുത്ത ഏ പി വർക്കി അനുസ്മരണ ദിനത്തിൽ ഇതിന്റെ ഉത്ഘാടനം നടത്തുവാനുള്ള ഒരുക്കത്തിലാണ് സി പി ഐ എം ഏരിയ കമ്മിറ്റി. ഫണ്ട് ശേഖരണമാണ് ഇനി അവശേഷിക്കുന്നത്. വണ്ടിയുടെയും , മരുന്നിന്റെയും , ജീവനക്കാരുടെ ശബളവും മറ്റുമായി മാസം ഒരു ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു. ഫണ്ട് ശേഖരണത്തിനായി പാലിയേറ്റീവ് കെയർ യൂണിറ്റ് 100 രൂപയുടെ സമ്മാന കൂപ്പൺ വിതരണം ചെയ്യും. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. കേരളത്തില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി നാം ആചരിക്കുന്നത്. കഴിഞ്ഞവര്‍ഷം 'കാണാമറയത്തെ ജീവിതങ്ങള്‍ കാണാത്ത രോഗികള്‍' എന്നതായിരുന്നു ദിനാചരണ മുദ്രാവാക്യം. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമാകെ പത്തര ദശലക്ഷം ജനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഇന്ന് കേരളത്തിലെ വിദ്യാര്‍ഥി-യുവജനങ്ങളില്‍ വലിയൊരു വിഭാഗം വീട്ടില്‍ ചെന്ന് വൃദ്ധരെയും അവശരായ രോഗികളെയും ശുശ്രൂഷിക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രായവ്യത്യാസമില്ലാതെ കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാവരും ഇവരുടെ സേവനത്തിന്റെ മധുരം ആസ്വദിക്കുന്നു. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ചെയറിലും ശയ്യയിലും ജീവിതം ജീവിച്ചുതീര്‍ക്കുന്നവരെ പുറംലോകത്തിന്റെ, പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് എത്തിക്കുകയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അപ്പോള്‍ ആരുമില്ലാത്തവര്‍ക്ക് ഒത്തിരി കരങ്ങള്‍ തങ്ങളെ ആശ്വസിപ്പിക്കാന്‍, സഹായിക്കാന്‍ ഉണ്ടെന്ന തോന്നലുണ്ടാവുന്നു.
പാലിയേറ്റീവ് കെയര്‍ വാസ്തവത്തില്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സറോ എയ്ഡ്‌സോ മറ്റെന്തുമാവട്ടെ. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്‌നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാവാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും. ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാവല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണ് സന്നദ്ധസംഘടന നടത്തുന്നത്. പാതി തളര്‍ന്ന ഒരു മനസ്സും ഇനിയും അവധി അറിയാത്ത ഒരായുസ്സും ബാക്കിയുണ്ട് അവര്‍ക്ക്. കാന്‍സര്‍ രോഗികള്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍, മസ്തിഷ്‌കാഘാതം സംഭവിച്ചവര്‍, മാനസികമായി വെല്ലുവിളി നേരിടുന്നവര്‍, കിഡ്‌നി രോഗികള്‍, അപസ്മാര രോഗികള്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍ അങ്ങനെ ഒത്തിരിപേരുണ്ട് നമുക്കു ചുറ്റും. നാമൊന്നു കണ്ണോടിച്ചു നോക്കണമെന്നു മാത്രം. ദുരിതമനുഭവിക്കുന്നവരുടെയും കിടപ്പിലായവരുടെയും കാര്യത്തില്‍ നമുക്കു പലതും ചെയ്യാനുണ്ടെന്നും ഈ രോഗികളുടെ ചികില്‍സയും പരിചരണവും അവരുടെ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവദിത്തമാണെന്നു നമ്മെ ഓര്‍മപ്പെടുത്തുന്നു
January 15 is Palliative Care Day; CPIM to visit homes